Followers

Tuesday, December 25, 2012

ജറുസലം /നിസാര്‍ ഖബ്ബാനി


തുടക്കത്തില്‍ കാല്‍പ്പനികം . പില്ക്കാലത്ത് അധികാര വിരുദ്ധം . പിന്നെപ്പിന്നെ  അന്തര്‍ദേശീയം . ഈവിധം വികസിതമാകുന്ന കാവ്യാവബോധത്തിലേക്കും കാവ്യ സമീപനത്തിലേക്കും കാഴ്ചകളിലേക്കും എഴുത്തുരീതികളിലേക്കുമുള്ള സഞ്ചാരം നിസാര്‍ ഖബ്ബാനി (Nizar Qabbani (1923-1998) യുടെ കവിതകളില്‍ കാണാമെന്നു തോന്നുന്നു . ജീവിച്ച ജീവിതം കൊണ്ട് വലിയ മനുഷ്യസ്നേഹിയായും എഴുതിയ കവിതകള്‍ കൊണ്ട് ലോകമെംപാടുമുള്ള വേദനിക്കുന്ന മനുഷ്യരെ പ്രതിനിധീകരിക്കുന്ന കവിയായും ഖബ്ബാനി പരിഗണിക്കപ്പെടുന്നു.ഖബ്ബാനിയുടെ കവിതയിലെ ചില വിശദാംശങ്ങള്‍ വിവര്‍ത്തനത്തില്‍ വിട്ടുകളഞ്ഞിരിക്കുന്നു. തെല്ലു സ്വാതന്ത്ര്യവും   എടുത്തിരിക്കുന്നു. സത്യത്തില്‍ ,വലിയ പണ്ഡിതന്മാരും വലിയ കവികളും വലിയ വായനക്കാരുമാണ്  കാവ്യ വിവര്‍ത്തനങ്ങള്‍ ചെയ്യേണ്ടത് . ഇതിലൊന്നും പെടാത്ത ഒരാള്‍ ചെയ്ത എളിയ ശ്രമമായി ഈ വിവര്‍ത്തനത്തെ കണ്ടാല്‍ മതി .

ജറുസലം
-നിസാര്‍ ഖബ്ബാനി

ഞാന്‍ കരഞ്ഞു,
കണ്ണീര്‍ വറ്റിത്തീരും വരെ.
പ്രാര്‍ഥിച്ചു ,
മെഴുകുതിരികള്‍
ചിമ്മിപ്പോലിയും വരെ.
മുട്ടുകുത്തി ,
നിലം പൊട്ടിത്തകരും വരെ.

ഞാന്‍ ചോദിച്ചു,
മുഹമ്മദിനേയും
ഈസയേയും കുറിച്ച്.

ജറുസലം ,
പ്രവാചകന്മാരുടെ
തിളങ്ങുന്ന നഗരം .
സ്വര്‍ഗ്ഗ -ഭൂമികള്‍ക്കിടയിലെ
ഏറെച്ചെറുപാത .

എണ്ണമറ്റ
മിനാരങ്ങളുടെ
ജറുസലം ,
നീയൊരു
കൊച്ചുപെണ്കുട്ടിയാവുക,
വെന്തുപോയ
വിരലുകളുള്ളവള്‍,
വിമോഹിനി.

നിത്യകന്യകയുടെ
നഗരമേ ,
നിന്റെ കണ്ണുകളില്‍
നിറവിഷാദം.

നബി കടന്നുപോയ
തണല്‍പച്ചകള്‍ ,
ശിലാവൃതമായ തെരുവുകള്‍ ,
മസ്ജിദ്ഗോപുരങ്ങള്‍ ,
എല്ലാം മ്ളാനമയം.

കറുപ്പിലാണ്ട
നഗരമേ,
ഉദിക്കുന്ന
ഞായര്‍ദിനങ്ങളില്‍
മൃതദിവ്യകുടീരത്തില്‍
ആരു മണിമുഴക്കും?

നിരാശാനഗരമേ ,
നീറി യിടറുന്നു
നിന്‍മിഴിപ്പോളയില്‍
നിബിഡം
ഒരു മിഴിനീര്ത്തുള്ളി .

ബൈബിളിനെ
ആരു രക്ഷിക്കും ?
ഖുര്‍ ആനെ 
ആരു രക്ഷിക്കും ?
ഈസയെ
ആരു രക്ഷിക്കും ?
മനുഷ്യനെ
ആരു രക്ഷിക്കും ?

ജറുസലം ,
എന്റെ സ്നേഹ നഗരമേ ,
നിന്റെ നാരകമരങ്ങള്‍ പൂക്കും .
പച്ചത്തണ്ടുകളും
പച്ചില്ച്ചില്ലകളും
ആനന്ദത്തിലാറാടി
ഉയര്‍ന്നുവരും .
നിന്റെ മിഴികള്‍
മന്ദഹസിക്കും.
നിന്റെ പവിത്രമേലാപ്പുകളിലേക്ക്
ദേശാടനക്കിളികള്‍
തിരിച്ചുവരും .
കളികളിലേക്ക്
കുട്ടികള്‍
മടങ്ങിയെത്തും .
ദീപ്തിമത്തായ
നിന്റെ തെരുവുകളില്‍
കുട്ടികളും മാതാപിതാക്കളും
കണ്ടുമുട്ടും.

ഒലീവുമരങ്ങളുടെ നഗരമേ,
സമാധാനത്തിന്റെ നഗരമേ,
എന്റെ നഗരമേ. 






യുദ്ധാവസാനം / Iijima Koichi

1930-ല് ജനിച്ച ജാപ്പനീസ് കവി ഇജിമ കൊയ്ച് (Iijima Koichi) യുടെ കവിതകളുടെ ആഴത്തട്ടുകളില്‍  യുദ്ധകാല സംഘര്‍ഷങ്ങളും യുദ്ധാനന്തരതിക്തശബ്ദങ്ങളും കലര്‍ന്നൊഴുകുന്നു. ഫ്രെഞ്ച്ഭാഷാ പണ്ഡിതനായ കൊയ്ചിന്റെ കവിതകളില്‍ യൂറോപ്യന്‍ കവിതയുടെ സവിശേഷതകളില്‍ ചിലത് സൂക്ഷ്മമായി സന്നിഹിതമായിരിക്കുന്നു.സര്റിയലിസതിന്റെ പ്രയോഗസാദ്ധ്യതകള്‍ കവിതകളില്‍ ഒളിഞ്ഞും തെളിഞ്ഞും കാണാം.ഈകവിത ഏതു യുദ്ധകാലത്തും  യുദ്ധഭീതിയുടെ കാലത്തും മാനുഷികമായ ആധികള്‍ കൊണ്ട് പ്രസക്തി കൈവരിക്കുന്നു. പരിഭാഷയിലെ പരിമിതികളും പിഴവുകളും മനസ്സിലാകുന്നു . ഇത്രയേ കഴിയുന്നുള്ളൂ . അത്രമാത്രം.

യുദ്ധാവസാനം

അജ്ഞാതരുടെ
ആകാശം.

പറവകള്‍
താഴെയെത്തി.
മണ്‍പിളര്‍പ്പുകളില്‍  കൊത്തി.
മട്ടുപ്പാവുകള്‍ക്കു മീതെ
ചുറ്റിപ്പറന്നു.

അന്ധാളിച്ചവര്‍.
അഭയാര്‍ഥികള്‍ .

കല്ലുകഴിച്ചപോലെ
ആകാശം തലപൊക്കി.
പെട്ടെന്ന് ആധിയില്‍
മുങ്ങിപ്പോയി.

രക്തചൊരിച്ചില്‍
അവസാനിച്ചു.
പക്ഷേ ,ഇപ്പോഴും
എല്ലാ രക്തവും
ആകാശത്ത്
വട്ടം കറങ്ങുന്നു.

മണ്ണില്‍ നിന്നും
പയര്‍വള്ളികളും
ഉരുളക്കിഴങ്ങുകളും
ഭയന്നു മുളപൊട്ടുന്നു.

പൊടിയില്‍ പതിച്ച
സ്നേഹമുഖം പരതി,
സ്വന്തം നഷ്ടമുഖം തിരഞ്ഞ്‌,
അവന്‍ അലഞ്ഞു തിരിഞ്ഞു.

ഞാന്‍ ജീവിച്ച
പാപക്കറയുടെ വര്‍ഷങ്ങള്‍
ചാട്ടയടിച്ച്‌
കാതടപ്പിച്
കടന്നുപോയി.

കലണ്ടറുകള്‍
ചിറകറ്റ്
പറിഞ്ഞു വീണു.

മനുഷ്യര്‍
കാട്ടുപട്ടികളായി
കിടങ്ങുകളില്‍
കുത്തിയിരുന്ന്
കുഴഞ്ഞുതളര്‍ന്ന്
കരഞ്ഞുതീര്‍ത്ത
വര്‍ഷങ്ങള്‍.