Followers

Saturday, November 3, 2012

ജാപ്പനീസ് കവിതകള്‍




ലോകമഹായുദ്ധത്തിന്റെ പില്‍ക്കാലം കണ്ട ജാപ്പനീസ് കവികളില്‍ ശ്രദ്ധേയനാണ് അമാനോ തദാഷി (Amano Tadashi-1909-1993).  തനികാവ ഷുന്‍താരോ (Tanikawa Shuntaro) , ഇയ്ജിമാ കൊയ്ചി (Iijima Koichi) , യാമസാകി ഐജി (Yamazaki Eiji ),ഇഷിഹരാ യോഷിരോ (Ishihara Yoshiro),കിസരാഗി മകോട്ടോ (Kisaragi Makoto), കിട്ടമുര താരോ (Kitamura Taro)...തുടങ്ങിയ കവികള്‍ക്കൊപ്പം  യുദ്ധത്തിന്റെ വിനാശകരമായ പിടചിലുകളെ കവിതയില്‍  പിടിച്ചിട്ട കവിയാണ്‌ തദാഷി . അതിസൂക്ഷ്മതയുടെ അക്ഷീണജാഗ്രത കവിതയില്‍ വ്യത്യസ്തതയെ വ്യഞ്ജിപ്പിക്കുന്നു .ചിലപ്പോള്‍ നിത്യ ജീവിതത്തിലെ നര്‍മ്മസന്ദര്‍ഭങ്ങള്‍ തദാഷിയുടെ കവിതകളില്‍ നിരതിശയമാംവിധം നിശിതമായി .  മറ്റു ചിലപ്പോള്‍ ആ കവിത മാന്ത്രികസ്വപ്നങ്ങളുടെ മായികലോകത്ത്‌ ,വിദൂരത്തില്‍ തനിച്ചു തെളിയുന്ന നക്ഷത്രത്തെ ഓര്‍മ്മിപിച്ചു . അതേ സമയം യുദ്ധാനന്തര ജാപ്പനീസ് കവിതയുടെ മുഖ്യധാരയോട് എല്ലായ്പ്പോഴും വിമുഖമായി.  നേരിട്ട് പറയുകയല്ല ,നേരിട്ടതിന്റെ ഞടുക്കം കൊള്ളിക്കുന്ന പ്രകംപനങ്ങളെ ആഴത്തില്‍ പിടിച്ച കണ്ണാടിയില്‍ നിശബ്ദമാക്കി കാട്ടിത്തരുന്ന കവിതകളാണ് തദാഷിയുടേത് . നരകത്തില്‍ നിന്ന് ഭൂമിയിലേക്ക്‌ വരുന്ന  സ്നേഹം  (Love that comes from hell to earth ) എന്ന് യൂകിയോ മിഷിമയും  ഒച്ചയില്ലാത്ത മാരകയാഥാര്‍ഥ്യം (silent deadly reality) എന്ന് കസുവോ ഇഷിഗുരോയും തദാഷിയുടെ കവിതകളെ വിശേഷിപ്പിച്ചത്‌ ആ കവിതകളുടെ സവിശേഷതയെ തിരിച്ചറിഞ്ഞു കൊണ്ടാവണം . വിവര്‍ത്തനത്തിന്റെ പരിക്കുകളെ പാടേ മറന്നുകൊണ്ട് കവിത വായിക്കാന്‍ വായനക്കാരെ സ്നേഹത്തോടെ ക്ഷണിക്കുന്നു.

അമാനോ തദാഷിയുടെ കവിതകള്‍


അപൂര്‍ണം

മരിച്ചയാള്‍
മണ്ണിനോട്
കൊല്ലപ്പെട്ടയാള്‍
ചോരയോട്
പ്രണയിച്ചയാള്‍
ആകാശത്തോട്

ഒരിക്കലും
പൂക്കാതതവ.
പൂര്ത്തിയാകാത്തവ .

വായന

കാട്ടില്‍
ഉടഞ്ഞും
അടിഞ്ഞും
നിലാവ് .

നഗരത്തില്‍
പിരിഞ്ഞും
പിണഞ്ഞും
വെയില്‍ .

കടലില്‍
നുരഞ്ഞും
പതഞ്ഞും
സന്ധ്യ.

വായിക്കുംതോറും
പേജുകള്‍ പെരുകുന്ന
പുസ്തകത്തില്‍
ഓരോ താളിലും
നിലാവ് .
വെയില്‍ .
സന്ധ്യ.

വിതുമ്പല്‍

ഒറ്റപ്പുല്ച്ചെടിയില്‍
ഒരിക്കല്‍ ജീവിച്ചു ,
ഒരു ഷഡ്പദം,
ഒരു സിരാരോഗി.

അതിവിശാലമായ
അതിവലുതായ
ഈ ലോകത്തെ
ഏറ്റവും ചെറിയ ജീവി.

ജീവിതം നീളെ
കാറ്റിനെ പേടിച്ചവന്‍.

കാറ്റില്‍ നിന്നും
തെറ്റിക്കഴിയാന്‍
അവന്‍ കുഴിച്ചു ,
വിയര്‍ത്തും
കിതച്ചും
ഒരു മാളം.

മാളം തീരാന്‍
ഒരു വര്‍ഷമെടുത്തു.

അവന്‍ സസന്തോഷം
ആ മാളത്തില്‍ കഴിയുമ്പോള്‍
അതിവിശാലമായ
അതിവലുതായ
ഈ ലോകത്തെ
ഏറ്റവും മൃദുവായ
തെല്ലിളംകാറ്റ്
മെല്ലെയിളകി.

ആ കാറ്റ്
ആ മാളത്തിലേക്ക്
ഒരു പൊടിമണല്‍തുള്ളി
വീശിയിട്ടു.

അതിവിശാലമായ
അതിവലുതായ
ഈ ലോകത്തെ
ഏറ്റവും  ചെറുതും
ആര്ദ്രവുമായ
വിതുമ്പല്‍ വിതുമ്പിക്കൊണ്ട്
ആ ഷഡ്പദം
മരണമടഞ്ഞു.

No comments:

Post a Comment